Tuesday, May 5, 2015

മഹാനഗരം

മർത്യപ്രതീക്ഷകളൊന്നു ചേർന്നാ
മഹാനഗരത്തെപ്പടുത്തുയർത്തി
മനുഷ്യ പ്രയത്നസ്മാരകംപോലാ-
നഗരമീയുലകിലുയർന്നു നിന്നു.
ആയിരമായിരം സ്വപ്നങ്ങളാൽ തീർത്ത
മണിമേടയായതു പരിലസിച്ചു
സമ്പന്നസംതൃപ്തമാസ്മര ലോകമായ്
നാൾക്കുനാളാ സ്വർഗ്ഗം വിളങ്ങിനിന്നു
സ്വർഗ്ഗീയ സൗഭാഗ്യം പരിലസിക്കുന്നൊരാ
ഭൂമിയിൽ പെട്ടെന്നു കാർമേഘ ഛായ വീശി
എങ്ങുനി ന്നോ പറന്നണഞ്ഞൊരു, ഭീകര
യുദ്ധക്കഴുകിൻ ചിറകടി മുഴങ്ങീ ചുറ്റും
ടാങ്കുകൾ തോക്കുകൾ ബോംബുകൾ ചേർന്നു
മൃത്യുവിൻ വിഹാര രംഗമൊന്നൊരുക്കവെ
മർത്ത്യ പ്രതീക്ഷകൾ തഴച്ചുവളർന്നൊരാ
നഗരം നിരാശ തന്നാഴത്തിയിലാണ്ടു പോയി
ഘോര യുദ്ധം തുടരവേ നാൾക്കു നാൾ
ചുറ്റിലും വിനാശം മുടിയഴിച്ചാടുന്നു
ആയുസ്സെത്താതൊടുങ്ങുന്നു ലക്ഷങ്ങൾ
ആയുദ്ധപ്പുരകകളോ വീണ്ടും നിറയുന്നു
ചിതറിക്കിടക്കുന്നു കബന്ധങ്ങൾ ചുറ്റിലും
ചിതറിത്തെറിക്കുന്നു മർത്ത്യപ്രതീക്ഷകൾ
ഭീദിതമായോരു വിജനത മൂടുന്നു
ഭീതിയടങ്ങാതെ മാനവർ കേഴുന്നു
ഭീകര നരക യാതന കാരണം
ദാരുണ രോദനമെങ്ങു മുയരുന്നു
മരണമൊരനുഗ്രഹമാകുന്ന മട്ടിൽ
മരണവെപ്രാളങ്ങൾ നീണ്ടു നിൽക്കുന്നു
പൊരിവയറുമായ് തെരുവിലലയുന്നു
മരിക്കാതെ പിഴച്ച മനുഷ്യരെല്ലാം
ചൂടും തണുപ്പും രോഗങ്ങളും ചേർന്നു
കൊല്ലാതെ കൊല്ലുന്നു പേക്കോലങ്ങളെ
തകർന്നടിഞ്ഞു മണ്ണായിക്കിടക്കുന്നു
തലയെടുപ്പാർന്ന രമ്യഹർമ്യങ്ങൾ
നീറിപ്പുകയുന്നു പട്ടട ചുറ്റിലും
നഗരം മുഴുവനും ചുടുകാടെരിയവേ
ചിത്തമലിയിക്കുമാർത്തനാദങ്ങൾ
ചുറ്റിലും മേൽമേലുയർന്നുപൊങ്ങെ
അസ്ഥിനുറുങ്ങുന്ന വേദനയാലൊരു
ശരശയ്യ തീർക്കുകയാണിന്നു കാലം
പൊട്ടലും ചീറ്റലും മിന്നലുമായതാ
നിൽക്കാതെ പെയ്യുന്നു ദുരിതവർഷം
എന്തു ഭയങ്കര മെന്തു ഭീദിത-
മെന്തു ഭീഭൽസ മീ ദുരന്തം
യുദ്ധക്കളം തീർത്തവിടെക്കൊടിനാട്ടി
നേടുന്നതാർക്കായി രുധിര സിംഹാസനം
മർത്ത്യന്റെയാർത്തനാദങ്ങൾ കേട്ടിട്ടു-
മാർത്തിയടങ്ങാത്തതാർക്കാണു ഭൂമിയിൽ
അശനിപാതങ്ങളൊരുക്കുന്ന ശാസ്ത്രമേ
അശരണരെക്കുറിച്ചോർക്കാത്തതെന്തുനീ
ആശാകിരണങ്ങളെങ്ങുമില്ലാത്തൊരീ
നാശം നീ വിതക്കുന്നതെന്തിനായി
എന്തിനീ മർത്ത്യപുരോഗതിയിത്തരം
രംഗങ്ങൾ വീണ്ടും വരച്ചു ചേർക്കാൻ
ചെന്നിണംകൊണ്ടു മനുഷ്യൻ വരയ്ക്കുന്ന
ചിത്രങ്ങൾ കീറിയെറിയണം നാം
മർത്ത്യപ്രയത്നമതു മാത്രമാം മേൽഗതി
ശുഭാപ്തി വിശ്വാസത്തിലാണു പുരോഗതി
മാനവ സംസ്കൃതി വെറ്റി വരിക്കട്ടെ
മാനവ സ്വപ്നങ്ങൾ പൂത്തു തളിർക്കട്ടെ
                                                            CA Venu K

No comments:

Post a Comment