Tuesday, May 5, 2015

അരയനെയും കാത്ത്..

കടലിന്‍ കരയിലെ കൊച്ചു കുടിലൊന്നില്‍
അരയെനേം കാത്തവള്‍ ,അന്തിവെട്ടത്തില്‍.
പടിഞ്ഞാറ് നിന്നൊരു തണുപ്പന്‍ കാറ്റ്
തഴുകിയൊഴുക്കുന്നു കരിനീലത്തിരകളെ.
.
പടിഞ്ഞാറേ കാറ്റാല്‍ മയങ്ങും ,മണല്‍ത്തരി
തിര വന്നു തീണ്ടുമ്പോള്‍ ഞെട്ടിയുണരും..
തൊട്ടിലിലാടുന്നു അരയന്‍റെ കണ്മണി.
റാന്തല്‍ വെളിച്ചത്തില്‍ പഠിക്കുന്നു മകനും.
ആഴക്കടലിലെ കാണാപ്പൊന്നുമായ്
അരയന്‍ വരുന്നതും,കിനാവ് കണ്ടോള്‍.
കുടിലിന്‍റെ മൂലയിലടുപ്പിലിനിയെന്നും
തീ പുകയുന്നതും ,കിനാവ് കണ്ടേന്‍..
പുത്തന്‍ പുടവയും ചുറ്റിയൊരിക്കല്‍
പൂരവും,വേലയും കാണാനും മോഹിച്ചു.
അരയന്‍റെ നിഴലായ് അണിഞ്ഞൊരുങ്ങി
ആടിപ്പാടുന്നതും കണ്ടവള്‍ കനവില്‍.
ഉദയത്തിന്‍ മുമ്പേ തോണിയുമായ്
കടല്‍പ്പൊന്നും തേടി പോയോരാരയന്‍.
കൂരിരുള്‍ കരിമഷി പടര്‍ന്നു തുടങ്ങീട്ടും
അരയന്‍റെ തോണിയും കരയണഞ്ഞില്ല.
കൂരിരുള്‍ രാവ് മേഞ്ഞോരാ തീരത്ത്
നെഞ്ചിടിപ്പിന്‍ ,താളവും കൂട്ടീയവള്‍.
തിരകള്‍ തണുത്ത ചുണ്ടാലവള്‍ തന്‍
പാദങ്ങളില്‍ ചുംബിച്ചു മടങ്ങി.
കാത്തിരുപ്പേറെയായെങ്കിലും
അരയനും വന്നില്ല,തോണിയുമണഞ്ഞില്ലാ.
പൊള്ളുന്ന ഭൂമിയില്‍ നിന്നവള്‍ തേടുന്നു
അരയന്‍റെ ജീവന്‍ തുടിയ്ക്കുമാ തോണി.
അകലെക്കടലില്‍ തെളിഞ്ഞോരാ തോണി
തിര തല്ലി തീരമണഞ്ഞൊരു നേരം
അവള്‍ കണ്ട കനവുകള്‍ ,ഉപ്പായലിഞ്ഞ്,
കരി നീലക്കടലാകെ ,കണ്ണീരലകള്‍ ......
                                                    
                                  Attoor Suresh 

No comments:

Post a Comment