Tuesday, May 5, 2015

യക്ഷി

കുന്നത്തെക്കാവിലെ പാലമരത്തിൽ
ബന്ധിതയായൊരു യക്ഷി
അന്തിമയങ്ങിയാൽ വഴിയാത്രക്കാർക്കിന്നും
ഭീതിതൻമൂർത്തി മദ് ഭാവമീ യക്ഷി.
പണ്ടു കാടായനാട്ടിലെ പാലമരത്തിൽ
ചുടു നിണം കാത്തവൾ പാർത്തു
ഏകനായ് രാത്രിയിൽ പോകുന്ന പാന്ഥന്റെ
രുധിരപാനം ചെയ്തു മദിച്ചു.
ചുടു രക്ത പാനത്തിൻ മുൻപേ -
യിരയുടെ കാമത്തെയാദ്യമുണർത്തി
അഭൌമ സൌന്ദര്യമേനിയവനായി -
ട്ടാമോദത്തോടവൾ നൽകി.
ആ ഭോഗലാസ്യത്തിൽനിന്നു ഝടുതിയിൽ
ഭീതിതന്നുത്തുന്ഗശൃംഖത്തിലേറ്റി
പ്രാണഭയത്താലലറുന്നപാന്ഥന്റെ
ച ങ്കി ലെച്ചുടുചോരയൂറ്റി.
ഒരു നാളേതോമഹായോഗിതൻ
രോഷാഗ്നി യവളിൽ പതിച്ചു
പാലമരത്തിൽ ചങ്ങല കൊണ്ടുള്ള
മാന്ത്രിക ബന്ധനമവളെ തളച്ചു.
പിന്നെ യാണ്ടിലൊരുവട്ടം ദുർഗ്ഗാഷ്ടമിദിനം
പൂജിച്ച ഗുരുതി യാണവളുടെ പാനം
കടുംചായക്കളത്തിലായുറയുന്നകന്യതൻ
മേനിയിൽ മാത്രമാണവളുടെ നടനം.
ഇന്നലെ പാലത്തടിയിലാണ്ടുകിടക്കുന്ന
മന്ത്രത്തകിടുഞാൻ വലിച്ചു പറിച്ചു
കാരിരുമ്പിന്റെ ചങ്ങല വെട്ടി മുറിച്ചു
സ്വാതന്ത്ര്യ ചിറകടിച്ചാക്ഷണ മവളെങ്ങോമറഞ്ഞു.
നാടായ കാട്ടിലെ കാടാം നഗരത്തിൽ
ക്രൂര നിശാചര യന്നവൾ ചെന്നു
രാത്രി പകലിലുമേറെജ്വലിക്കുന്ന
തെരുവിൽ ചുടു നിണം തേടിയിറങ്ങി.
നഗരനരകനിശാചരക്കൂട്ടങ്ങൾ
പിശാചുക്കളായ് മുന്നിലുറഞ്ഞു
അവരുടെ കിരാതമാം സീല്ക്കാരം കേട്ടു
ഞെട്ടി വിറച്ച ബലയായ് നിന്നവൾകേണു.
എങ്ങു പോയ് നിന്റെ ദംഷ്ട്രവും നഖങ്ങളും
എങ്ങു പോയ് നിന്റെയമാനുഷ ശക്തികൾ
കാണുന്നു ഞാനിന്നുപതറുന്ന നിന്നെ
മാനുഷ വേതാള ക്കോലങ്ങൾ മുന്നിൽ.
അന്നുപല പല കൈമാറി സൂര്യനുദി പ്പോളം
ഭോഗം ഇടവേളയില്ലാതെത്തുടർന്നു
അവളുടെ പൂമേനി യാകെത്തകർന്നു
എന്നിട്ടും തെരുവോ കാമമടങ്ങാതെ നിന്നു.
കലിയുഗനരാധമ ജന്മങ്ങൾ തന്നുടെ
ക്രൂരത താങ്ങുവാനാകാതാ യക്ഷി
പാലമരത്തിൽ തിരികെയണഞ്ഞന്നു
സ്വയമേ ബന്ധിതയായിക്കിടന്നു.
കുന്നത്തെക്കാവിലെ പാലമരത്തിൽ
ബന്ധിതയായൊരു യക്ഷി
അന്തിമയങ്ങിയാൽ വഴിയാത്രക്കാർക്കിന്നും
ഭീതിതൻമൂർത്തി മദ് ഭാവമീ യക്ഷി.
                                               

                                            CA Venu K

No comments:

Post a Comment